Friday, April 10, 2015

ശ്രീ നാരായണ ഗുരുവിന്റെ ജനനീനവരത്നമഞ്ജരി.

Krishnan Kartha shared  Adv Manoj Kumar Balakrishnan's facebook post on March 25 2015


"ഗുരുവിന്‍റെ കൃതികള്‍ എല്ലാം അതിസുന്ദരങ്ങളാണ്. എന്നാല്‍ അതില്‍ തന്നെ അതി സുന്ദരമായ ഒരു കൃതിയാണ് മഹാ ഗുരു വിരചിത ജനനീ നവരത്ന മഞ്ജരി. സത്യത്തിനെ/ അറിവിനെ/ഈശ്വരനെ/ പരംപൊരുളിനെ ജ്ഞാനത്തിന്റെ ദേവതയായ അമ്മ ശാരദയായി കണ്ടുകൊണ്ട്‌ എഴുതിയ അപൂര്‍വ്വ സുന്ദരകവനം. ഭക്തിയാണ് ഇതിലെ പ്രതിപാദ്യം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ശുദ്ധ അദ്വൈത വേദാന്തമാണ് വളരെ മനോഹരമായി ഇതില്‍ മഹാ ഗുരു നമ്മെ പഠിപ്പിക്കുന്നത്‌.

നാരായണ ഗുരുകുലത്തില്‍ ഗുരു മുനി നാരായണ പ്രസാദ്‌ ആധികാരികമായി ഈ കൃതിക്ക് പഠിതാകള്‍ക്ക് ഉപകരിക്കും വിധം ലളിത വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. അത് വാങ്ങി പഠിക്കുന്നത് വളരെ ഉപകരിക്കും. ഗുരുവിന്‍റെ ദര്‍ശനം പഠിക്കുവാന്‍ തുടങ്ങുന്നവര്‍ക്ക് ആദ്യം പഠിക്കാന്‍ എടുക്കാവുന്നത് ഈ കൃതിയാണെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ദൈവദശകം പഠിക്കുമ്പോള്‍ വേദാന്തം നന്നായി അറിഞ്ഞിരുന്നാലെ അത് മനസിലാകൂ. പക്ഷെ ഈ കൃതി തികച്ചും വ്യത്യസ്തമായ ഒന്നാണ്. പഠിക്കാന്‍ ശ്രമിച്ചു നോക്കൂ.

വി ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കി ഡോക്ടര്‍ കവിയൂര്‍ CK രേവമ്മ ടീച്ചര്‍ അതി മനോഹരമായി പാടിയിട്ടുണ്ട്. നാരായണ ഗുരുകുലവും ഒരു CD ശ്രീ മഞ്ഞളി സുരേന്ദ്രന്‍ ഭാഗവതരെ കൊണ്ട് പാടിച്ച് ഇറക്കിയിട്ടുണ്ട്. അതും ഉപകാരപ്പെടുന്നതാണ്. അത് കേട്ടിട്ടുവേണം പഠനം തുടങ്ങാന്‍.
_/\_ ജനനീ നവരത്ന മഞ്ജരി _/\_
ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! 1
ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ. 2
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ. 3
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിന്‍ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ, രാജയോഗജനനീ. 4
മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ. 5
മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും. 6
എന്‍ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം. 7
സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ. 8
ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ! 9
പഠിച്ചു തുടങ്ങിക്കോളൂ...
ചിത്രം- ശിവഗിരി ശാരദാ മഠത്തില്‍ മഹാ ഗുരുവിന്‍റെ തൃക്കയ്യാല്‍ നിര്‍വ്വഹിക്കപ്പെട്ട ജ്ഞാനത്തിന്‍റെ ദേവതയായ അമ്മ ശാരദാ ദേവി പ്രതിഷ്ഠ.
മഹാഗുരുവിന്‍റെ പാദപദ്മങ്ങളില്‍ വീണുവണങ്ങിക്കൊണ്ട്,"
മനോജ്കുമാര്‍ ബാലകൃഷ്ണന്‍

Dilimon Vijayasobhana:  ഏത് മഹാകവിയ്ക്കും അസൂയ ഉണ്ടാക്കുന്ന ഒരു കവിതയാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനീനവരത്നമഞ്ജരി. മിയ്ക്കകവികളും തൊടാൻപോലും ഭയക്കുന്ന മത്തേഭം എന്ന സംസ്കൃത വൃത്തത്തിൽ അനായാസമായി ഗുരു ഒൻപത് പദ്യങ്ങളെ മനോഹരമായി കൊരുത്ത് തയാറാക്കിയ മാലയാണ് ഈ കവിത. ഒരു വരിയിലെ ഇരുപത്തിരണ്ട് അക്ഷരങ്ങളെ വൃത്തനിയമം പാലിച്ച് ചിട്ടപ്പെടുത്തി തികഞ്ഞ പ്രാസഭംഗിയോടെ വേദാന്തദർശനങ്ങളെ മനോഹരമായി കൊരുത്തുതയാറാക്കിയ ഈ കവിത ശാരദാദേവിയ്ക്ക് അത്യധികം പ്രിയപ്പെട്ട ആഭരണം തന്നെയാണ് എന്നതിൽ സംശയമില്ല.

Baiju NT:   ഇതിന്റെ മലയാളം വ്യാഖ്യാനം എന്താവുമോ?

Spk Sudhin posted the following pictures:       


Baiju NT:   ഈ ശ്ലോകങ്ങളിൽ ഉടനീളം ഉന്മയെ “അമ്മ” "ജഗതാംബ" എന്നിങ്ങനെ അഭിസംബോധന ചെയ്ത് ശ്രീ നാരായണഗുരു തന്റെ കാവ്യാത്മകതയുടെ ആഴം നന്നേ വെളിവാക്കിയിട്ടുണ്ട്. ഒരു കാവ്യമെന്ന നിലയിൽ അത്തരം പ്രയോഗങ്ങൾ അനുവാചകരിൽ ഭക്തി ജനിപ്പിക്കാൻ അനുയോജ്യമാണെങ്കിലും, ഒപ്പം ആശയക്കുഴപ്പങ്ങളും കടന്നുകൂടാൻ ഇടയായായ്കതെയില്ല. അതുകൊണ്ട്, അവയെല്ലാം ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നലാണ് എനിക്കുള്ളത്. സാറിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ ഒരാഗ്രഹം.

Krishnan Kartha To Baiju NT:  , ഭാരതീയ സംസ്കൃതി വളരെ കാവ്യാത്മകമാണ് . ഉഷസ്സും രാത്രിയും ഒക്കെ വേദങ്ങളിൽ വിഷയങ്ങൾ ആണ് .അവയെ ദേവത എന്ന സഞ്ജയിലാണ് വിളിക്കപ്പെടുന്നത് . സത്യത്തിന്റെ മൂർത്തീകരണത്തെ സത്യമെന്ന് തന്നെ വിളിക്കണം എന്നുണ്ടോ . ബൈജുവിനെ രക്ഷകർത്താക്കൾക്ക്‌ മകനെ എന്നും ബൈജൂ എന്നും വിളിക്കാം അതുപോലെ സത്യത്തിന്റെ മൂർത്തീകരണം ആയിരിക്കുന്ന ദേവതാ സ്വരൂപങ്ങളെ അവയുടെ പേര് തന്നെ പറഞ്ഞു വിളിക്കണം .ഗോബെക്ലെ തെപ്പി എന്ന പുരാതന തുർക്കിയിലെ മാനവ സംസ്കാരത്തിലെ ആദ്യത്തെ ആരാധനാലയം എന്ന് പാശ്ചാത്യർ വിശ്വസിക്കുന്ന സങ്കേതത്തിൽ മാതൃ രൂപമാണ് ആരാധിക്കപ്പെട്ടിരുന്നത് . മുലയൂട്ടുന്ന ഒരു മാതാവ് . അന്നത്തെ മനുഷ്യന്റെ പ്രധാന വിഷയം ആഹാരം ആയിരുന്നു . ആഹാരത്തിനു വേണ്ടിയാണ് ആരാധന ആരംഭിച്ചത് . ആദ്യത്തെ ആഹാരം മുലപ്പാൽ ആയിരുന്നതിനാൽ മുലയൂട്ടുന്ന അമ്മ ആയിരുന്നു ആരാദ്ധ്യ ദേവത . പ്രാർത്ഥന ആരോടാണ് ചെയ്യുക . സത്യത്തെ മൂർത്തീകരിച്ചാണ് പ്രാർത്ഥിക്കുന്നത് . മുല്ലവള്ളിയോട് സംസാരിക്കുമ്പോൾ മുല്ലവല്ലിയെ പാത്രവൽകരിക്കുന്നില്ലേ ? അതുപോലെ തന്നെ അപ്പോൾ ശ്രീനാരായണ ഗുരുദേവൻ കാവ്യഭംഗിയ്ക്ക് വേണ്ടിയാണ് ജഗടംബയോടു പ്രാർത്ഥിക്കുന്നതെന്ന് പറഞ്ഞു നാം അദ്ദേഹത്തെ ആധുനികരുടെ വിമർശനത്തിൽ നിന്ന് രക്ഷിക്കുകയൊന്നും വേണ്ട . ദേവത സങ്കല്പങ്ങളെ കുറിച്ച വിശദമായി ദൈവചിന്തനത്ത്തിൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട് .വ്യാവഹാരിക സത്യങ്ങളെ ആ പേര് തന്നെ പറഞ്ഞു വിളിക്കുന്നു അദ്ദേഹം . പാരമാർത്ഥികം അഭിസംബോധനപ്പെടെണ്ട ഒന്നല്ല .കാരണം വിളിക്കുന്ന ആളും വിളിക്കപ്പെടുന്ന ആളും ഒന്ന് തന്നെ അപ്പോൾ ഈ കാവ്യങ്ങളായാലും പ്രാർത്ഥനകളായലും വ്യാവഹാരിക തലതിലുള്ളവയാണ് അവയുടെ സ്വത്വം അതിലുണ്ടാവും . ഈ മാതൃ സങ്കൽപം സോഫിയാ ജേസു ക്രിസ്റ്റി എന്ന പേരില് യൂറോപ്പിലും നിലനിന്നിരുന്നു എന്ന് വിശ്വസിക്കപെടുന്നു .സെന്റ്‌ പോൾ നവീകരിക്കുന്നത് വരെ.

Baiju NT:  മുമ്പെവിടെയോ വച്ച് ഈ ഉത്തരം കേട്ടിട്ടുള്ളത് പോലെ!! ഒരിക്കൽ കൂടി കേൾക്കാനായതി അതിയായ സന്തോഷം. 

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment